അബ്‌ദുറഹീമിൻ്റെ കേസ് ഫയൽ ഗവർണറേറ്റിൽ നിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീങ്ങിയതായി സൂചന


ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്‌ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. ഇതിനോടകം 19 വർഷത്തിലധികം ജയിൽ ശിക്ഷ പൂർത്തിയാക്കിയ അബ്‌ദുറഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിൻ മേൽ ഇളവ് നൽകി മാപ്പ് ലഭിക്കാനുള്ള നിരന്തര ശ്രമത്തിലാണ് റഹീമിൻ്റെ അഭിഭാഷകരും എംബസിയും അബ്‌ദു റഹിം നിയമ സഹായസമിതിയും. ദിയാധനം നൽകുകയും ദീർഘകാലത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്‌ത സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് നൽകുന്നത് പരിഗണിക്കണമെന്ന് അഭിഭാഷകരായ അഡ്വ. റെന, അബുഫൈസൽ എന്നിവർ മുഖേന നിയമസഹായ സമിതി റിയാദ് ഗവർണർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. വിധിപ്രകാരം ശിക്ഷ കാലയളവായ 20 വർഷം 2026 മെയ് 20 നാണ് പൂർത്തിയാവുക.