സോണിയ ഗാന്ധി വിളിച്ചു: നിലപാട് ആവര്‍ത്തിച്ച് മുസ്ലിംലീഗ്, വീഡി സതീശന് പിന്തുണ

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു, 
സോണിയ ഗാന്ധി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ച് സംസാരിച്ചു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യുഡിഎഫിലെ ഘടകകക്ഷികളുടെ താല്പര്യങ്ങളും സോണിയ ഗാന്ധി ആരാഞ്ഞു. വിഡി സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചത്. സതീശൻ മുഖ്യമന്ത്രിയാകുന്നതിനോടുള്ള അനുകൂല മനോഭാവം സാദിഖലി തങ്ങൾ സോണിയ ഗാന്ധിയെ അറിയിക്കുകയും ചെയ്തു.

 ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയും പൊതുജന വികാരവും കണക്കിലെടുത്ത് വിഡി  സതീശനെ തന്നെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ ആവശ്യം.
അതേസമയം, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് വൈകുന്നതിലുള്ള ശക്തമായ അമർഷം മുസ്‌ലിം ലീഗ് പ്രകടിപ്പിച്ചു. ഭരണപരമായ സ്‌തംഭനം ഒഴിവാക്കാൻ അടിയന്തര തീരുമാനം വേണമെന്ന ആവശ്യവുമായി ലീഗ് ഇന്ന് പാണക്കാട് അടിയന്തര നേതൃയോഗം ചേരുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിച്ചാലുടൻ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലത്തെ ഭരണരീതികൾ മാതൃകയാക്കി മുന്നണി കെട്ടുറപ്പോടെ മുന്നോട്ട് പോകണമെന്നാണ് ലീഗിൻ്റെ പക്ഷം. അന്തിമ തീരുമാനം ഇന്ന് ഡൽഹിയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിഡി  സതീശനായി ലീഗ് നടത്തുന്ന ശക്തമായ വാദം ഹൈക്കമാൻഡ് തീരുമാനത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

Post a Comment

0 Comments