മരിച്ചവരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ: യുഎഇയില്‍ 5 ലക്ഷം വരെ പിഴ സാധ്യതയെന്ന്

യുഎഇയിൽ മരണപ്പെടുന്നവരുടെ ചിത്രങ്ങൾ കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി  പ്രചരിപ്പിക്കുന്നതിന് വിലക്ക്. മൃതദേഹങ്ങളുടെയോ അപകട സ്ഥലങ്ങളുടെയോ ചിത്രങ്ങൾ ബന്ധുക്കൾ വിവരമറിയുന്നതിനു മുമ്പേ ഓൺലൈനില്‍ പ്രചരിക്കുന്നത് കുടുംബങ്ങളുടെ ദുഃഖം വർധിപ്പിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

അപകട സ്‌ഥലങ്ങൾ, സെമിത്തേരികൾ, കബർസ്‌ഥാനുകൾ, ശവസംസ്‌കാര-കബറടക്ക ചടങ്ങുകൾ എന്നിവിടങ്ങളിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ, മരണം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ വാട്ട്സ്ആപ്പ് വഴിയും മറ്റു സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചരിക്കുന്നത് പതിവാകുകയാണ്. അപകടത്തിൽ മരിച്ച തന്റെ കുട്ടിയുടെ രക്തക്കറകളും സ്വകാര്യ വസ്തുക്കളും ഉൾപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് കണ്ട് താൻ തകർന്നുപോയെന്ന് ഈയിടെ ഒരു മാതാവ് വേദന പങ്കുവെച്ചിരുന്നു. 
കുടുംബത്തിന്റെ ദുഃഖം പരിഗണിക്കാതെയാണ്
ചിത്രങ്ങൾ പ്രചരിപ്പിച്ചത് എന്നും അവർ വ്യക്തമാക്കിയിരുന്നു. 

മൃതദേഹങ്ങളുടെ ചിത്രം എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും യുഎഇയുടെ സ്വകാര്യത, സൈബർ ക്രൈം നിയമങ്ങളുടെ നേരിട്ടുള്ള ലംഘനമാണെന്ന് നിയമ വിദഗ്‌ധർ ചൂണ്ടിക്കാട്ടി.
കുടുംബാംഗങ്ങളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ മരിച്ചവരുടെ ചിത്രങ്ങൾ പോസ്‌റ്റ് ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് നിയമോപദേശകർ പറഞ്ഞു. സ്വകാര്യത മരണത്തോടെ അവസാനിക്കുന്നില്ല. ഇത്തരം ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ആർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ കഴിയും. ഇത്തരം പ്രവൃത്തികൾ ദുഃഖിതരായ ബന്ധുക്കളുടെ വേദന വർധിപ്പിക്കുമെന്നും ഔദ്യോഗിക അന്വേഷണങ്ങളിൽ പോലും ഇടപെടാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. അഞ്ച് ലക്ഷം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും നിയമ വിദഗ്ധര്‍ പറയുന്നു.