ഫസൽ ഗഫൂറിൻ്റെ വിദേശയാത്ര ഇഡി തടഞ്ഞു; സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണത്തിന് ഹാജരാകാൻ നിർദേശം
എംഇഎസ് പ്രസിഡൻ്റ് ഡോ. ഫസൽ ഗഫൂറിന്റെ വിദേശയാത്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തടഞ്ഞു. കുടുംബസമേതം ഓസ്ട്രേലിയയിലേക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് നാടകീയ നീക്കങ്ങളുണ്ടായത്. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.
ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഫസൽ ഗഫൂറിന് ഇഡി നേരത്തെ നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഹാജരായിരുന്നില്ല. ഇതാണ് വിമാനത്താവളത്തിൽ യാത്ര തടയാന്‍ കാരണമായത്. എയർപോർട്ട് അധികൃതർ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അഭിഭാഷകൻ മുഖേന കൊച്ചി ഓഫീസിൽ ഹാജരാകാൻ സാവകാശം തേടുകയായിരുന്നു.
അതേസമയം, ഇഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് ഫസൽ ഗഫൂർ പ്രതികരിച്ചു. ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ നോട്ടിസ് ലഭിച്ചിരുന്നെങ്കിലും മുൻകൂട്ടി തീരുമാനിച്ച വിദേശയാത്ര യായതിനാൽ എത്താൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു.
എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇ ഡി നടപടിയെന്നാണ് വിവരം ഡോ. ഫസൽ ഗഫൂറിനെതിരെ 2020ൽ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ ഉയർന്നിരുന്നു.
