അഞ്ച് മക്കളിലെ നാല് ആണ്‍ കുട്ടികളും ഒരുമിച്ചു ദുബൈ സോണാപൂര്‍ കബറിസ്താനില്‍ മണ്ണിനോട് ചേര്‍ന്നു

കഫനില്‍ പൊതിഞ്ഞ കുഞ്ഞ് മയ്യിത്തുകള്‍ക്ക് മുന്നില്‍ ഒത്തുകൂടിയവര്‍ കരഞ്ഞു തേടി 

നാഥാ.. ആ ഉമ്മക്കും ഉപ്പക്കും ക്ഷമ നല്‍കണേ.. 

കഫന്‍ പുടവയില്‍ പൊതിഞ്ഞ് നിരയായി കിടത്തിയ മയ്യിത്തുകള്‍ക്ക് മുന്നില്‍ പ്രവാസ ലോകം വിതുമ്പി. ഒരു പെണ്‍കുട്ടിക്ക് നാല് സഹോദരങ്ങള്‍, അഞ്ച് മക്കളിലെ നാല് ആണ്‌ കുട്ടികളും ഒരുമിച്ചു ദുബൈ സോണാപൂര്‍ കബറിസ്താനില്‍  മണ്ണിനോട് ചേര്‍ന്നു. 
ആർക്കും ആരെയും സമാധാനിപ്പിക്കുവാനോ മനസ്സിനെ സ്വയം നിയന്ത്രിക്കുവാനോ കഴിയാത്തവിധം ദു:ഖ സാന്ദ്രമായിരുന്നു അവിടം.
ഞായറാഴ്‌ച പുലർച്ചെ അബുദാബിയിലുണ്ടായ വാഹനപകടത്തിൽ മരണപ്പെട്ട നാല് കുരുന്നുമക്കളുടെ മയ്യിത്തുകള്‍ ഇന്നലെ ചൊവ്വാഴ്‌ച വൈകീട്ട് നാലുമണിയോടെ ദുബൈയില്‍ മറവ് ചെയ്തു. പൊന്നു മക്കളെ യാത്രയയക്കാന്‍ പിതാവ് വീല്‍ ചെയറില്‍ എത്തിയ രംഗം കണ്ട് നിന്നവരില്‍ സങ്കട കാഴ്ചയായി.
മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്‌ദുൽ ലത്തീഫ്-റുക്‌സാന ദമ്പതികളുടെ മക്കളായ അഷാസ് (14) അമ്മാർ (12) അയാഷ്(5) അസം (7) എന്നിവരെയാണ് സോനാപൂരിൽ ഖബറടക്കിയത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അസം തിങ്കളാഴ്ച്ചയാണ്  മരണത്തിന് കീഴടങ്ങിയത്.

ശൈത്യ കാല അവധി ആഘോഷിക്കാന്‍ 
ശനിയാഴ്ച‌ രാത്രി അബുദാബിയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ ലിവ ഫെസ്റ്റിന് പോയി മടങ്ങവെ ഷഹാമക്കു സമീപമാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്.