തീപിടിച്ച് തെരഞ്ഞെടുപ്പ് പ്രചരണം!

[] സ്വര്‍ണ്ണം കട്ടത് ആരപ്പാ..
പാരഡി പാടി രാഹുല്‍ ഗാന്ധി 
[] സംവാദത്തിന് ഒരുങ്ങി 
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും 

കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം  കത്തിക്കയറുന്നു. പോറ്റിയേ കേറ്റിയേ പാരഡി പാടി രാഹുല്‍; സ്വർണം കട്ടത് ആരപ്പാ എന്ന് ചോദ്യം സദസ്സിനോട്, സഖാക്കളാണെ അയ്യപ്പാ.. ആര്‍ത്ത് വിളിച്ച് ജനം. പത്തനംതിട്ടയില്‍ നടന്ന യുഡിഎഫ് പ്രചാരണ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പാട്ടിലൂടെയുള്ള ചോദ്യം.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത ആരോപണങ്ങളും രാഹുല്‍ ഗാന്ധി ഉയർത്തി. പിണറായി സര്‍ക്കാര്‍ ബിജെപിയുടെ നിയന്ത്രണത്തിലാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിജെപി തങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം ആക്രമിക്കുമ്പോള്‍ കേരള മുഖ്യമന്ത്രിയെ തൊടുന്നില്ലെന്നും, ഇത് ഇരുപാര്‍ട്ടികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് ഇപ്പോള്‍ ഇടതുപക്ഷമായിട്ടല്ല പ്രവര്‍ത്തിക്കുന്നത്. ഇതൊരു കോര്‍പ്പറേറ്റ് ഫണ്ടഡ് സര്‍ക്കാരാണെന്നും പാവപ്പെട്ടവരേക്കാള്‍ കോര്‍പ്പറേറ്റുകള്‍ക്കാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

[] സംസ്ഥാനത്തെ വികസനം; മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള വാക്ക് പോര് മുറുകുന്നു. വികസന വിഷയങ്ങളില്‍ സംവാദത്തിന് തയ്യാറാണോ എന്ന സതീശന്റെ വെല്ലുവിളി മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ സ്വീകരിച്ചതോടെയാണ് പുതിയ പോരാട്ടത്തിന് വഴിതെളിഞ്ഞത്.

'ഇനി സംവാദമാകാം' എന്ന അടിക്കുറിപ്പോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ 'റിപ്പോര്‍ട്ട് കാര്‍ഡ്' പങ്കുവെച്ചാണ് മുഖ്യമന്ത്രി വെല്ലുവിളി ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ, സംവാദത്തിനുള്ള സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തന്നെ തീരുമാനിക്കാമെന്നും താന്‍ അവിടെ എത്തുമെന്നും വിഡി സതീശന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച അത്രയും വീടുകള്‍ പോലും 10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ നിര്‍മ്മിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നുവെന്നും, കോണ്‍ഗ്രസിന് വീട് നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ 'നുണേശന്‍' എന്ന് വിളിച്ച് അധിക്ഷേപിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും, ആരാണ് നുണ പറയുന്നതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും വിഡി സതീശന്‍ തിരിച്ചടിച്ചു.

Post a Comment

0 Comments