ദിവ്യക്കും പ്രശാന്തിനുമെതിരെ മാന നഷ്ട കേസുമായി നവീൻ ബാബുവിൻ്റെ കുടുംബം; 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യം

കണ്ണൂർ: കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കും, ടി.വി പ്രശാന്തനും എതിരെ കെ നവീൻ ബാബുവിൻ്റെ കുടുംബം പത്തനംതിട്ട സബ്കോടതിയിൽ മാന നഷ്ട കേസ് ഫയൽ ചെയ്തു. നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് പൊതുസമൂഹത്തിന് മുന്നിൽ തെറ്റായി ചിത്രീകരിച്ചെന്ന് കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടി. മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചു എന്നാണ് ഹർജിയിലെ ആരോപണം.

ഇരുവർക്കും കോടതി നോട്ടീസ് അയച്ചു. ഹർജി അടത്ത മാസം 11ന് പരിഗണിക്കും. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. 2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ കളക്ടറേറ്റിൽ നടന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെ കടന്നു വരുകയും അപകീർത്തികരമായി പ്രസംഗിക്കുകയും ചെയ്‌തുവെന്നാണ് ദിവ്യയ്ക്കെതിരായ ആരോപണം.