ആകാശ യാത്രയിൽ ശ്വാസം നിലച്ചു: രക്ഷകരായ മലയാളി നഴ്സുമാർക്ക് നിറഞ്ഞ കയ്യടി
അബുദാബി: കന്നി വിമാന യാത്രയിൽ സഹ യാത്രികനെ ഹൃദയാഘാതത്തിൽ നിന്ന് രക്ഷിച്ച് രണ്ട് മലയാളി നഴ്‌സുമാർ. ഒക്ടോബർ13ന് കൊച്ചി - അബുദാബി എയർ അറേബ്യ 3L 128 വിമാനത്തിലാണ് സംഭവം. യാത്രക്കാരിൽ യുവ നഴ്‌സുമാരായ വയനാട്ടുകാരൻ അഭിജിത്ത് ജീസും ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസനും ഉൾപ്പെട്ടിരുന്നു. ഇവർക്കിത് ആദ്യ അന്താര്ഷ്ട്ര യാത്രയും. മനസ്സ് നിറയെ പുതിയ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളുമായിരുന്നു.
യു.എ.ഇയിലെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങിന്റെ ഭാഗമായ റെസ്പോൺസ് പ്ലസ് മെഡിക്കലിൽ (ആർ.പി.എം) രജിസ്റ്റേർഡ് നഴ്‌സായി ജോലിയിൽ പ്രവേശിക്കാനുള്ള യാത്ര. എന്നാൽ, ആദ്യ യാത്ര തന്നെ അഭിമാന യാത്രയായ കഥയാണ് ഇരുവർക്കും പറയാനുള്ളത്. പ്രമുഖ ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ബോർഡ് മെമ്പറുമായ റെസ്പോൺസ് പ്ലസ് ഹോൾഡിങ് യു.എ.ഇയിലെ ഏറ്റവും വലിയ അടിയന്തര, ഓൺസൈറ്റ് മെഡിക്കൽ സേവന ദാതാവാണ്.
പുലർച്ചെ 5:30ന് വിമാനം ട്ടേക്ക്ഓഫ് ചെയ്തു. വിമാനം അറബിക്കടലിന് മുകളിലൂടെ പറന്ന് തുടങ്ങിയതോടെ, ഏകദേശം 5:50 ആയപ്പോൾ, അടുത്തുള്ള സീറ്റിൽ ആരോ ശ്വാസമെടുക്കാൻ ബുദ്ധി മുട്ടുന്നതായി തോന്നി. അഭിജിത് ആ നിസ്സഹായ ഹൃദയത്തെ തെരഞ്ഞു. തിരിഞ്ഞു നോക്കിയപ്പോൾ ഒരു മനുഷ്യൻ ചലനമില്ലാതെ കിടക്കുന്നു. 'പൾസ് പരിശോധിച്ചു, കിട്ടാതെ വന്നപ്പോൾ തന്നെ മനസ്സിലായി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന്' അഭിജിത്ത് പറയുന്നു.
മുപ്പത്തിനാലുകാരനായ തൃശൂർ സ്വദേശിക്കാണ് ഹൃദയാഘാതം സംഭവിച്ചത്. വിമാന ജീവനക്കാരെ അറിയിച്ചതോടൊപ്പം ഒട്ടും സമയം പാഴാക്കാതെ രോഗിക്ക് അഭിജിത്ത് സി.പി.ആർ നൽകാൻ തുടങ്ങി. സഹായത്തിനായി അജീഷും ചേർന്നു. ഇരുവരും ചേർന്ന് രണ്ട് റൗണ്ട് സി.പി.ആർ നൽകിയതോടെ രോഗിക്ക് പൾസ് തിരിച്ച് കിട്ടി. ശ്വാസമെടുക്കാനും തുടങ്ങി. ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദറും ചേർന്ന് രോഗിക്ക് ഐവി ഫ്ലൂയിഡുകൾ നൽകി.
വിമാനം അബുദാബിയിൽ സുരക്ഷിതമായി ഇറങ്ങുന്നത് വരെ അദ്ദേഹത്തിൻ്റെ അവസ്ഥ വഷളാകാതിരിക്കാൻ കാവലിരുന്നു. 'ഞങ്ങളുടെ ആദ്യത്തെ വിദേശ യാത്രയായിരുന്നു. പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് വലിയൊരനുഗ്രഹമായി തോന്നി' അജീഷ് പറഞ്ഞു. എയർപോർട്ടിലെ ചികിത്സക്ക് ശേഷം അടിയന്തര നില തരണം ചെയ്ത രോഗിയുടെ കുടുംബവും ഇരുവരോടും നന്ദി പറഞ്ഞു.
