ആർഎസ്എസിനും ബജ്റങ് ദളിനും താക്കീത്; സമാധാനം തകർത്താൽ നിരോധനം -പ്രിയങ്ക് ഖാർഗെ
സംഘപരിവാർ സംഘടനകൾക്ക് വീണ്ടും കടുത്ത മുന്നറിയിപ്പുമായി കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ.
'കർണാടകയിൽ സമാധാനം ലംഘിക്കപ്പെട്ടാൽ ബജ്‌റങ് ദളിനും ആർഎസ്എസിനും നിരോധനം ഏർപ്പെടുത്തും. അതിന് സർക്കാർ ഒരു മടിയും കാണിക്കില്ല' പ്രിയങ്ക് ഖാർഗെ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനായ പ്രിയങ്ക് ഖാർഗെ, സംഘപരിവാർ സംഘടനകൾക്കെതിരെ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത് ആദ്യമായല്ല. 2023 മെയ് മാസത്തിൽ കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ, ക്രമസമാധാനത്തിന് ഭീഷണിയാകുന്ന ഏത് സംഘടനക്കെതിരെയും—ആർഎസ്എസ് ആയാലും, ബജ്‌റങ് ദളായാലും, പിഎഫ്ഐ ആയാലും—കർശന നിയമനടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ നിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
സംസ്ഥാനത്ത് സമാധാനവും സൗഹാർദവും നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അത് തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി ആവർത്തിച്ചു.
