വോട്ടർപട്ടിക അർധ രാത്രിയോടെ മരവിപ്പിക്കും; കേരളത്തിലും എസ്.ഐ.ആർ
വോട്ടർപട്ടിക അർധ രാത്രിയോടെ മരവിപ്പിക്കും; കേരളത്തിലും എസ്.ഐ.ആർ
ഡൽഹി: രാജ്യ വ്യാപക എസ്.ഐ.ആറിന്റെ രണ്ടാംഘട്ടം ഷെഡ്യൂൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യഘട്ടത്തിൽ 9 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്.ഐ.ആർ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരളത്തിലും ഇന്ന് അർധ രാത്രി മുതൽ നടപടിക്രമങ്ങൾ ആരംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്.ഐ.ആർ നീട്ടിവെക്കണമെന്ന എന്ന സംസ്ഥാനത്തിന്റെ ആവശ്യം കമ്മീഷൻ തള്ളി.
എസ്.ഐ.ആർ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിലെ നിലവിലെ വോട്ടർപട്ടിക ഇന്ന് അർധരാത്രി മുതൽ മരവിപ്പിക്കും. ഡിസംബർ ഒൻപതിന് കരട് വോട്ടർപട്ടിക പ്രഖ്യാപിക്കും. ജനുവരി എട്ടുവരെ പരാതി നൽകാൻ അവസരമുണ്ടാകും. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ആസാമൊഴികെയുള്ള 12 സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ നടപ്പിലാക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ആൻഡമാൻ നിക്കോബാർ, ചത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർ പ്രദേശ്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ട എസ്‌ഐആർ നടപ്പിലാക്കുന്നത്.
