സഊദി കിരീടാവകാശി 18ന് അമേരിക്കയിലേക്ക്
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നു. നവംബർ 18ന് മുഹമ്മദ് ബിൻ സൽമാൻ അമേരിക്കയിലെത്തും.
വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമീപ കാലങ്ങളിൽ കൂടുതൽ ശക്തമായ സാഹചര്യത്തിലാണ് കിരീടാവകാശിയുടെ നിർണായക സന്ദർശനം. കൂടാതെ ട്രംപ് തൻ്റെ രണ്ട് ടേമുകളിലും ആദ്യ വിദേശ സന്ദർശനത്തിനായി തെരഞ്ഞെടുത്തത് സൗദിയെയായിരുന്നു. അതിനാൽ തന്നെ ഈ കൂടിക്കാഴ്ചക്ക് വലിയ നയതന്ത്ര പ്രാധാന്യം കൽപ്പിക്കപ്പെടുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിലൂടെ മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന കരാറുകളാവും പ്രധാനമായും ചർച്ച ചെയ്യുക. കഴിഞ്ഞ മെയ് മാസത്തിൽ ട്രംപ് സൗദി സന്ദർശിച്ചപ്പോൾ യുഎസ് പ്രതിരോധ വ്യവസായ മേഖലയിലെ സൗദി നിക്ഷേപങ്ങൾ ഉൾപ്പെടെ 142 ബില്യൺ ഡോളറിന്റെ ധാരണ പത്രങ്ങൾ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.
