ഇൻഡിഗോ പ്രതിസന്ധി തുടരുന്നു: ഫുജൈറ കണ്ണൂര്‍ വിമാനവും മുടങ്ങി
മുന്‍കൂട്ടി ടിക്കറ്റെടുത്ത് കാത്തിരുന്ന യാത്രക്കാര്‍ പ്രതിസന്ധിയില്‍. ഇൻഡിഗോ കൂടുതൽ സർവീസുകൾ റദ്ദാക്കി. ആഭ്യന്തര സർവീസുകൾക്ക് പുറമെ ചില അന്താരാഷ്ട്ര സർവീസുകളും മുടങ്ങി.
ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെ പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനവും യാത്ര റദ്ദാക്കി. ഇത് യാത്രക്കാരെ പ്രതിസന്ധിയിലായി. മുന്‍കൂട്ടി ഒരു വിവരവും നല്‍കാതെ ആയിരുന്നു റദ്ദാക്കല്‍. യാത്രക്കാരെല്ലാം എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷമാണ് വിമാനം ഇല്ല എന്ന വിവരം അറിയുന്നത്. അയല്‍ എമിറേറ്റില്‍ നിന്നടക്കം യാത്രക്കാര്‍ ഒരുങ്ങി എത്തിയിരുന്നു. ഫുജൈറ മുംബൈ വിമാനത്തിന്റെ യാത്രയും മുടങ്ങി.
ക്യാബിൻ ക്രൂ പ്രശ്‌നങ്ങൾ, സാങ്കേതിക തടസങ്ങൾ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കൂടി റദ്ദാക്കലുകൾ തുടരുമെന്ന് കമ്പനി അറിയിച്ചു. ഇന്നലെ വ്യാഴാഴ്‌ച മാത്രം അഞ്ഞൂറിലധികം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റദ്ദാക്കലായിരുന്നു ഇത്. ഇന്നും നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇതുമൂലം കൊച്ചി, ഹൈദരാബാദ് അടക്കമുള്ള വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിച്ചു. വിഷയം വിവിധ വിമാനത്താവളങ്ങളില്‍ ബഹളത്തിനും പ്രതിഷേധത്തിനും കാരണമായി. ചിലയിടങ്ങളില്‍ കയ്യേറ്റവും നടന്നു. മുന്‍കൂട്ടി ടിക്കറ്റെടുത്ത യാത്രക്കാര്‍ നിയന്ത്രണം വിട്ട് പെരുമാറുന്ന അവസ്ഥയാണ് വിമാനത്താവളങ്ങളില്‍.
