രമേശ് ചെന്നിത്തലയുടെ മൊഴി നിര്‍ണായകമായി: വ്യവസായിയുടെത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണായക വെളിപ്പെടുത്തൽ. വിദേശ വ്യവസായി നൽകിയ മൊഴിയാണ് എസ്ഐടി അന്വേഷണത്തിൽ നിർണായകമാകുന്നത്. ശബരിമലയിൽ നിന്ന് സ്വർണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി എന്ന് വ്യവസായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്.
2019- 20 കാലഘട്ടങ്ങളിലായി നാല് വിഗ്രഹങ്ങളാണ് ഇത്തരത്തിൽ രാജ്യാന്തര പുരാവസ്‌തു കടത്ത് സംഘത്തിന് കൈമാറിയത് എന്നാണ് മൊഴി. സ്വർണ്ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഈ കച്ചവടത്തിന്റെയും ഇടനിലക്കാരനായിരുന്നെന്നും 'ഡി മണി' എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണ് വിഗ്രഹങ്ങൾ വാങ്ങിയതെന്നും മൊഴിയിൽ പറയുന്നു.
2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വെച്ച് പണം കൈമാറിയെന്നും ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഉന്നതനും ഈ കച്ചവടത്തിൽ പങ്കുണ്ടെന്നും വ്യവസായിയുടെ മൊഴിയിൽ പറയുന്നു. ഉന്നതനും പോറ്റിയും ഡി മണിയും മാത്രമാണ് തിരുവനന്തപുരത്ത് നടന്ന പണം കൈമാറ്റത്തിൽ പങ്കെടുത്തതെന്നും വ്യവസായി മൊഴി നൽകി.
അതിനിടെ, ശബരിമല സ്വര്‍ണ്ണകൊള്ള കേസ് അന്വേഷണം ഏറ്റെടുക്കാന്‍ ഹൈക്കോടതിയില്‍ സിബിഐ സന്നദ്ധത അറിയിച്ചു.
മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ശേഖരിച്ച വ്യവസായിയുടെ മൊഴിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. സ്വർണ്ണക്കൊള്ളയ്ക്കപ്പുറം പുരാവസ്തു കള്ളക്കടത്തിലേക്കും കേസ് നീങ്ങുണെന്ന സൂചയാണ് നിലവിൽ പുറത്ത് വരുന്നത്. ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയതായാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. ചെന്നൈ സ്വദേശിയായ ഡി മണി എന്ന ആളാണ് ഇവ വാങ്ങിയതെന്നും മൊഴിയിൽ പറയുന്നു
