കടം വീട്ടാതെ വിടില്ല:നിലപാട് കര്‍ശനമാക്കി കുവൈത്തും ബഹ്റൈനും
[] ബാങ്ക് അനുബന്ധ ലോണുകള്‍ തിരിച്ചടവ് തീർക്കാതെ രാജ്യം വിടുന്നവർക്ക് കടിഞ്ഞാണിടാൻ ബഹ്റൈൻ. ഇത്തരക്കാർക്കെതിരെ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനായി അവതരിപ്പിച്ച നിർദേശം പാർലമെൻ്റ് അംഗീകരിച്ചു. നിയമം നടപ്പിലായാൽ ബഹ്റൈനിലെ വിദേശ നിക്ഷേപകർ, ഫ്ലക്‌സി വിസയിൽ ജോലി ചെയ്യുന്നവർ, സിആർ ഉടമകൾ തുടങ്ങിയവരെയാകും ഇത് നേരിട്ട് ബാധിക്കുക. ബഹ്റൈനിൽ വരുത്തിവെച്ച കട ബാധ്യതകൾ തീർക്കാതെ രാജ്യം വിടുന്നവരുടെ എണ്ണം കുത്തനെ ഉയർന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അധികൃതര്‍ നടപടി കര്‍ശനമാക്കുന്നത്.
[] കുവൈത്തിലെ ബാങ്കുകളില്‍ നിന്നും വായ്‌പയെടുത്ത് നാട്ടിൽ കഴിയുകയും ദീർഘകാലം തിരിച്ചടവ് മുടങ്ങുകയും ചെയ്‌താൽ തിരിച്ചു കുവൈത്ത് വിമാനത്താവളത്തിൽ എത്തുമ്പോൾ പിടിയിലാകും. കടബാധ്യതകളുമായി ബന്ധപ്പെട്ട കേസുകളിൽ പെട്ടവർക്ക് എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള പുതിയ നീക്കവും നടന്നുവരുന്നതായാണ് റിപോർട്ട്. ദീർഘകാലം വായ്പ തിരിച്ചടവ് മുടങ്ങിയവർക്കെതിരെ ബാങ്കുകൾ നടപടി ആരംഭിച്ചതായി പ്രാദേശിക ദിനപത്രം റിപോർട്ട് ചെയ്തു.
വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ചവരുത്തി രാജ്യത്തിന് പുറത്ത് കഴിയുന്നവരും കുവൈത്തിൽ കഴിയുന്നവരും സുരക്ഷ പരിശോധനയിൽ പിടിയിലാകും. കട ബാധ്യതയുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് വാറണ്ട് നേരിടുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ പട്രോൾ1 വാഹനങ്ങളിൽ ഈയടുത്ത് പ്രത്യേക സംവിധാനം സജ്ജീകരിച്ചിരുന്നു. ഇതിനു പുറമേ അതിർത്തി ചെക്ക് പോസ്റ്റുകളിലും അധികൃതർ പ്രത്യേക സജ്ജീകരണം ഒരുക്കി.
